Saturday, 4 March 2017

SOMNATH TEMPLE

HINDUISM - SOMNATH TEMPLE

ഇത് കാണുംപോൾ എന്താണ് നിങ്ങളുടെ മനസ്സിൽ വരുന്നത്? സത്യത്തിൽ മഹാദേവന്റെ മധുര പ്രതികാരമോർത്ത് മനസ്സ് നിറഞ്ഞു ഉറക്കെ ഉറക്കെ ചിരിക്കണം..

1951ലാണ് ദ്വാദശ ജ്യോതിർ ലിംഗങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജുനാഗഡിലുള്ള സോമനാഥ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം പൂർത്തിയായത്.
1024ൽ വന്ന മുഹമ്മദ് ഗസ്‌നി മുതൽ 1707ൽ അധികാര മൊഴിഞ്ഞ ഔറംഗസേബ് വരെയുള്ള ഇസ്‌ലാമിക ഭരണാധികാരി കളാൽ 17 തവണ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും അത്ര തന്നെ തവണ പുനരുദ്ധരിക്ക പ്പെടുകയും ചെയ്ത അനശ്വര ക്ഷേത്രമാണ് സോമനാഥം.
1665ൽ ക്ഷേത്രം തകർത്ത് തരിപ്പണ മാക്കിയിട്ടും തൃപ്തി വരാതെ, ഇനിയൊരിക്കൽ കൂടി പുനർനിർമിക്കാൻ പ്രദേശത്തെ ഹിന്ദുക്കൾ ശ്രമിച്ചാൽ ഒരു മൺതരി പോലും ബാക്കി വെയ്ക്കാതെ ക്ഷേത്ര നഗരിയായ പ്രഭാസ് പട്ടണത്തെ തന്നെ ഇല്ലായ്മ ചെയ്തു കളയേണ്ടതാണ് എന്ന്, 1702ൽ ഔറംഗസേബ് കൽപ്പന പുറപ്പെടുവിക്കുക പോലും ചെയ്തിരുന്നു.
1947ൽ ബ്രിട്ടീഷ് രാജ് അവസാനിച്ചപ്പോൾ പാകിസ്‌‌ഥാനോടൊപ്പം ചേരാൻ തീരുമാനിച്ച ബാബി നവാബിനെതിരെ കലാപം ചെയ്ത ജുനാഗഡിലെ ജനങ്ങൾക്ക് ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ നൽകിയ ഉറപ്പ് അന്ന് തകർക്കപ്പെട്ട ആ സോമനാഥ ക്ഷേത്രം ഇന്ത്യൻ ഗവൺമെന്റ് തന്നെ പുനർനിർമിച്ചു നൽകും എന്നതായിരുന്നു.
പാകിസ്ഥാനുമായി ഒരു കരയതിർത്തി പോലും പങ്കിട്ടിരുന്നില്ലാത്ത ജുനാഗഡിനെ, കടൽ മാർഗ്ഗം തങ്ങൾക്ക് പാകിസ്ഥാനുമായി ബന്ധപ്പെടാമല്ലോ എന്ന വാദത്തിൽ പാകിസ്ഥാനോട് ചേർത്ത് നവാബ് മഹബത്ത് ഖാൻജി മൂന്നാമൻ ഉടമ്പടിയിൽ ഏർപ്പെട്ടപ്പോൾ, അതിനെതിരെ ജുനാഗഡിന്റെ ആകെ ജനസംഘ്യയുടെ 96% വരുന്ന ഹിന്ദുക്കൾ പ്രക്ഷോഭത്തിനിറങ്ങുക യാണുണ്ടായത്.
നവാബിന്റെ തീരുമാനം തങ്ങൾക്ക് ബാധകമല്ലെന്നും, തങ്ങൾ ഇന്ത്യയുടെ തന്നെ ഭാഗമാണെന്നും പ്രഖ്യാപിച്ച മംഗ്രോളിലും മാനവദാറിലും ബബരിയാവാദിലു മൊക്കെ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ ജുനാഗഡി ജനതയുടെ പോരാട്ടത്തിന് ശക്തമായ പിന്തുണ നൽകി.
അണ പൊട്ടിയ ജന രോഷത്തിനെതിരെ പിടിച്ചു നിൽക്കാനാവാത്ത നവാബിന് അധികം വൈകാതെ തന്നെ പാകിസ്ഥാനിലേക്ക് ഓടി പോവേണ്ടി വന്നു.
1947 നവംബർ 12ന് ജുനാഗഡ് സന്ദർശിച്ച സർദാർ പട്ടേൽ അവിടെ വെച്ച് സോമനാഥ ക്ഷേത്ര നിർമ്മാണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1948 ഫെബ്രുവരിയിൽ നടന്ന ഹിത പരിശോധനയിൽ ജുനാഗഡിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗ മാവാനുള്ള തീരുമാനം ഏകകണ്ഠമായി പ്രഖ്യാപിച്ചു.

തുടർന്ന് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമായി സർദാർ പട്ടേലും കെ.എം. മുൻഷിയും അടങ്ങുന്ന സംഘം മഹാത്മാ ഗാന്ധിയെ സന്ദർശിക്കുക യുണ്ടായി.
പദ്ധതിക്ക് എല്ലാ വിധത്തിലുള്ള ആശംസകളും അർപ്പിച്ച ഗാന്ധി, അതിൽ പങ്കെടുക്കാൻ അനുവദിക്കുക യാണെങ്കിൽ തനിക്കത് വലിയ അഭിമാനമാവു മെന്ന് വരെ അവരോട് പറഞ്ഞു. എന്നാൽ ക്ഷേത്ര നിർമ്മാണത്തിന്റെ ചിലവ് സർക്കാർ വഹിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് വിയോജിപ്പായിരുന്നു.
ക്ഷേത്രം നിർമ്മിക്കേണ്ടത് ഗവൺമെന്റ് അല്ലെന്നും, രാജ്യത്തെ ഹിന്ദുക്കൾ സ്വന്തം ചിലവിൽ തന്നെ യാണെന്നും, അങ്ങനെ ചെയ്താലേ ജുനാഗഡിലെ ഹിന്ദു ജനതയുടെ സ്വാഭിമാനം വീണ്ടെടുക്കാനാവൂ എന്നും അദ്ദേഹം വാദിച്ചു.
ഗാന്ധിയുടെ നിർദ്ദേശം സ്വീകരിച്ച പട്ടേൽ ക്ഷേത്ര നിർമ്മാണം സർക്കാർ മേൽനോട്ടത്തിൽ നടത്താനും, അതിന് ആവശ്യമായ ചിലവ് രാജ്യത്തെ ഹിന്ദുക്കളിൽ നിന്ന് പിരിച്ചെടുക്കാനും, പദ്ധതിയുടെ നേതൃത്വം ഗാന്ധിയെ തന്നെ ഏൽപ്പിക്കാനും തീരുമാനിച്ചു.
പക്ഷെ ഏതാനും മാസങ്ങൾക്കുള്ളിൽ മഹാത്മാ ഗാന്ധി വെടിയേറ്റു മരിക്കുകയുണ്ടായി. തുടർന്ന് ക്ഷേത്ര നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത പട്ടേൽ, 1950 ഒക്ടോബർ മാസത്തിൽ പഴയ ക്ഷേത്രാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെയും, അവിടെ നിർമിക്കപ്പെട്ടിരുന്ന പള്ളി ഏതാനും കിലോമീറ്ററുകൾ അപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കുന്ന തിന്റെയു മൊക്കെ മേൽനോട്ടം നേരിട്ട് നിർവഹിക്കുകയായിരുന്നു.
അതേ വർഷം ഡിസംബറിൽ പട്ടേൽ കൂടി മരണപ്പെട്ടതോടെ പദ്ധതിയുടെ ഉത്തരവാദിത്വം പൂർണ്ണമായും കെ.എം. മുൻഷിയുടെ ചുമലിലായി.
ജവാഹർലാൽ നെഹ്‌റു മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന മുൻഷിയെ സംബന്ധിച്ചിടത്തോളം ജുനാഗഡിലെ ജനങ്ങൾക്ക് പട്ടേൽ നൽകിയ പ്രതിജ്ഞ നിറവേറ്റുക എന്നത് ഏറ്റവും സന്തോഷകരമായ കർമ്മമായിരുന്നു.
ആ മഹാ മനീഷിയുടെ ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രമാണ് സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം യാഥാർഥ്യമായത്.

എന്നാൽ ഗാന്ധിയും പട്ടേലും മരണപ്പെട്ടതോടെ പ്രധാനമന്ത്രി നെഹ്‌റുവിന് ക്ഷേത്ര നിർമ്മാണ ത്തോടുള്ള സമീപനം മാറുകയും ഇഷ്ടക്കേട് മറനീക്കി പുറത്ത് വരികയും ചെയ്തു.

1951ന്റെ തുടക്കത്തിലെ ഒരു മന്ത്രിസഭാ യോഗത്തിനിടെ കെ.എം. മുൻഷിയോട്, "ഡോക്ടർ മുൻഷി, സോമനാഥ ക്ഷേത്രം പുനരുദ്ധരിക്കാനുള്ള നിങ്ങളുടെ പദ്ധതിയോട് എനിക്കൊട്ടും യോജിപ്പില്ല. അത് ഹിന്ദു റിവൈവലിസം ആണ്." എന്ന് നെഹ്‌റു തുറന്നടിച്ചു. ഒരക്ഷരം മറുത്ത് പറയാതെ മുൻഷി അന്നാ മന്ത്രിസഭാ യോഗത്തിൽ അക്ഷോഭ്യനായിരുന്നു.
യോഗം പൂർത്തിയാക്കി തന്റെ വസതിയിൽ മടങ്ങിയെത്തിയ ശേഷം സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം എന്ത് കൊണ്ട് പ്രധാനമാണെന്നും, അതിന്റെ നേതൃസ്ഥാനം വഹിക്കുന്നതിൽ തനിക്കെന്ത് കൊണ്ട് ഏറെ അഭിമാനമുണ്ടെന്നും, ആ പദ്ധതി ഹിന്ദു റിവൈവലിസം ആണെങ്കിൽ അത്തരമൊരു ഹിന്ദു റിവൈവലിസം എന്തു കൊണ്ട് ഈ രാജ്യത്തിന് ആവശ്യ മാണെന്നും വിശദീകരിച്ചു കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നെഹ്‌റുവിന് ഒരു നീണ്ട കത്തെഴുതി.
പിന്നീട് "പിൽഗ്രിമേജ് ടു ഫ്രീഡം" എന്ന അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ കത്ത് വായിച്ച വി.പി. മേനോൻ മുൻഷിക്കെഴുതിയത്  "അങ്ങ് മുന്നോട്ടു വെച്ച കാഴ്ചപ്പാടുകൾക്കായി ജീവിക്കാനും, വേണ്ടി വന്നാൽ മരിക്കാനും, വ്യക്തിപരമായി ഞാൻ ഒരുക്കമാണ്" എന്നായിരുന്നു.
അങ്ങനെ നെഹ്രുവിന്റെ എതിർപ്പിനേയും മറികടന്നു കൊണ്ടാണ് ഇച്ഛാശക്തിയുടെ ആളവതാരമായ കെ.എം. മുൻഷി 1951ൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്.

പുനർനിർമ്മിച്ച ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ കർമ്മം നിർവഹിക്കാനായി നിശ്ചയിച്ചിരുന്നത് രാഷ്ട്രപതി യായിരുന്ന ഡോക്ടർ രാജേന്ദ്ര പ്രസാദിനെ ആയിരുന്നു.

എന്നാൽ മന്ത്രിസഭയുടെ നിർദ്ദേശാനുസരണം മാത്രം പ്രവർത്തിക്കാൻ ബാധ്യസ്ഥനായ രാഷ്ട്രപതിയെ, ഒരു ഹിന്ദു ക്ഷേത്രത്തിലെ വിശ്വാസ പരമായ കർമ്മങ്ങൾക്ക് രാഷ്ട്രത്തിന്റെ പ്രഥമ പൗരൻ നേതൃത്വം നൽകുന്നത് ഭരണഘടനയിലെ മതേതര തത്വങ്ങൾക്ക് വിരുദ്ധമാണ് എന്ന് വാദിച്ച്, ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് നെഹ്‌റു വിലക്കി.

സ്വാതന്ത്രാനന്തര ഭാരതത്തിൽ ആദ്യമായി ഓരോ റംസാൻ മാസത്തിലും ജന്തർ മന്തറിലെ കോൺഗ്രസ് ഓഫീസിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്ന ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ച് രാജ്യത്ത് 'പൊളിറ്റിക്കൽ ഇഫ്താർ കൾച്ചർ' തുടങ്ങി വെച്ച നെഹ്‌റു, ഉത്തർ പ്രദേശിലെ ദിയോബന്ദ് ദാറുൽ ഉലൂമിന് ഹൈദരാബാദ് നവാബ്‌ നൽകിയിരുന്ന ആയിരം രൂപയുടെ വാർഷിക ഗ്രാന്റ്, ജാമിയത് ഉലൂമിന്റെ പ്രകടമായ മത പക്ഷപാതിത്വത്തത്തെ അവഗണിച്ച് കൊണ്ട്, സർക്കാർ വകയായി തുടർന്നു കൊണ്ടു പോകാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന കാര്യ മന്ത്രാലയത്തിന് കത്തെഴുതിയ അതേ നെഹ്‌റു,

ആ നെഹ്‌റുവാണ് ഒരു ഘട്ടത്തിൽ പാകിസ്താനിടൊപ്പം ചേരുക പോലും ചെയ്ത ജുനാഗഡ് സ്റ്റേറ്റിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റിയ മഹാ നയതന്ത്രത്തിന്റെ ഭാഗമായി പ്രദേശത്തെ ജനങ്ങൾക്ക് നൽകിയൊരു ഉറപ്പ് പാലിക്കുമ്പോൾ മാത്രം രാജ്യത്തിന്റെ മതേതര തത്വങ്ങൾ തകർന്നു പോവുമെന്ന് ആശങ്കപ്പെട്ടത്.

ആ ആശങ്കയിൽ ആത്മാർത്ഥതയുടെ തരിമ്പ് പോലും കാണാത്തത് കൊണ്ടാവണം, നെഹ്രുവിന്റെ വിലക്കിനെ ലംഘിച്ചു കൊണ്ട് ഡോക്ടർ രാജേന്ദ്ര പ്രസാദ് സോമനാഥ ക്ഷേത്രത്തിന്റെ ഉൽഘാടന സമ്മേളനത്തിൽ പങ്കെടുക്കുകയും, അവിടുത്തെ ജ്യോതിർലിംഗത്തിന്റെ പ്രാണ പ്രതിഷ്ഠാ കർമ്മം സ്വയം നിർവഹിക്കുകയും ചെയ്തു.

വിവാദമായ ഹിന്ദു കോഡ് ബില്ലിന് അംഗീകാരം നൽകാൻ വിസമ്മതിച്ചത് മുതൽ തന്റെ കണ്ണിലെ കരടായി മാറിയിരുന്ന രാഷ്‌ട്രപതി, തന്റെ അഭിപ്രായം മാനിക്കാതെ ക്ഷേത്ര കർമ്മത്തിൽ പങ്കെടുക്കുക കൂടി ചെയ്തതിലുള്ള നെഹ്രുവിന്റെ അമർഷം, അക്കാലത്തെയൊരു പരസ്യമായ രഹസ്യമായിരുന്നു.

രാജേന്ദ്ര പ്രസാദിന് രാഷ്ട്രപതി പദവിയിൽ രണ്ടാമൂഴം നിഷേധിച്ചു കൊണ്ട് ഉപരാഷ്ട്രപതിയായിരുന്ന എസ്. രാധാകൃഷ്ണനെ ആ സ്ഥാനത്തേക്ക് ഉയർത്താനുള്ള നെഹ്രുവിന്റെ ശ്രമം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഇടപെട്ട് പരാജയ പ്പെടുത്തിയ തൊക്കെ ചരിത്രമാണ്.

അവിടെ നിന്നാണ് നമ്മൾ തുടങ്ങിയത്.
മതേതരത്വ മെന്നത് ഹിന്ദു വിരുദ്ധതയാണ് എന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന ഒരു ഭരണാധികാരിയിൽ നിന്ന്.

സോമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിർവഹിക്കാൻ അപേക്ഷിച്ച് കൊണ്ട് തന്നെ സമീപിച്ച ശ്രീമാൻ മുൻഷിയോട് ഡോക്ടർ പ്രസാദ് പറഞ്ഞത്, "ഇതൊരു മുസ്ലിം പള്ളിയുടെയോ ക്രിസ്ത്യൻ ചർച്ചിന്റെയോ ഉത്ഘാടന കർമ്മം ആയിരുന്നെങ്കിലും ഞാൻ സന്തോഷത്തോടെ വരുമായിരുന്നു. എന്തെന്നാൽ നമ്മുടെ രാജ്യത്തിന്റെ മതേതരത്വം മത നിരാസമോ മത നിരപേക്ഷതയോ അല്ല, സർവ്വ മത സമഭാവമാണ്." എന്നായിരുന്നു. ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ കൂടിയായിരുന്ന രാജേന്ദ്ര പ്രസാദ് പറഞ്ഞത് തത്വത്തിൽ കൃത്യവുമായിരുന്നു.
എന്നാൽ പ്രയോഗതലത്തിൽ ഒരിക്കലും ഇന്ത്യൻ മതേതരത്വം അതായിരുന്നില്ല എന്നതാണ് സത്യം.
അത് നഗ്നമായ ന്യൂനപക്ഷ പ്രീണനവും മറയില്ലാത്ത ഭൂരിപക്ഷ താഡനവും ആണെന്നാണ് ആദ്യ പ്രധാനമന്ത്രി മുതൽ നടപ്പാക്കി കാണിച്ചു തന്നത്.*
അത് കൊണ്ടാണ് അന്ന് പോലും ഇഫ്‌താർ വിരുന്നും ദിയോബന്ധ് ഗ്രാന്റുമൊക്കെ തികച്ചും മതേതര മായിരുന്നപ്പോഴും, സോമനാഥ ക്ഷേത്രത്തിലെ ജ്യോതിർലിംഗ പ്രതിഷ്ഠ മാത്രം ഒട്ടുമേ പ്രോത്സാഹിപ്പിക്കരുതാത്ത വർഗ്ഗീയ ചടങ്ങായിരുന്നത്.
ആനന്ദിന്റെ 'ആൾക്കൂട്ടം' എന്ന നോവലിലെ ഒരു കഥാപാത്രം, "നമ്മുടെ അടിമത്തം ഭൗതീകം എന്നതിലുപരി മാനസികമാണ്. ഇവിടെ യഥാർത്ഥത്തിൽ ഉണ്ടാവേണ്ടിയിരുന്നത് വൈദേശിക ഭരണത്തിൽ നിന്ന് ഒരു ഭൂപ്രദേശത്തെ സ്വതന്ത്രമാക്കാനുള്ള സമരമായിരുന്നില്ല, മാനസിക അടിമത്തത്തിൽ നിന്ന് ഒരു ജനതയെ മോചിപ്പിക്കാനുള്ള മുന്നേറ്റമായിരുന്നു. നാം നേടിയത് സ്വാതന്ത്ര്യമല്ല, സ്വരാഷ്ട്രം മാത്രമാണ്" എന്നൊരു വാചകം പറയുന്നതായി ഓർമ്മയിലുണ്ട്.
സ്വാതന്ത്ര്യമെന്നത് നിശ്ചയമായും ഒരു ദേശത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല. വിദേശി പോയപ്പോഴും കൂടെ പോവാത്ത വിധേയ യുക്തി നമ്മുടെ ഉള്ളിൽ തുടരുന്നിടത്തോളം,
വൈദേശിക മായതെല്ലാം ശ്രേഷ്ടവും ഭാരതീയ മായതെല്ലാം മ്ലേച്ഛവും എന്ന അടിമ മനസ്ഥിതിയിൽ നിന്ന് നാം മോചിതരാവാത്തിടത്തോളം, സ്വന്തം ധർമ്മത്തെയും മൂല്യങ്ങളെയും സംസ്കാരത്തേയും കുറിച്ചുള്ള അപകർഷതാ ബോധത്തെ കുടഞ്ഞെറിഞ്ഞു നാം സ്വാഭിമാനികൾ ആവാത്തിടത്തോളം,
നമ്മുടെയീ സ്വാതന്ത്ര്യം അപൂർണ്ണമാണ്. അത് കൊണ്ടാണ് നൂറ്റാണ്ടുകളുടെ അടിമത്തം അടിച്ചേൽപ്പിച്ച അപകർഷതാ ബോധത്തെ പൊരുതി തോൽപ്പിച്ച് സ്വന്തം പഴമയിലും പാരമ്പര്യത്തിലും പൈതൃക ത്തിലുമുള്ള ഈ ജനതയുടെ ആത്മ വിശ്വാസത്തെയും അഭിമാനത്തെയും തിരിച്ചു പിടിക്കുന്നത് കൂടി നമ്മുടെ സ്വതന്ത്ര സമരത്തിന്റെ തന്നെ ഭാഗ മാവുന്നത്.

ഇന്ത്യൻ സ്വതന്ത്ര മുന്നേറ്റം 1947 ഓഗസ്റ്റ് 15ന് അർദ്ധരാത്രിയോടെ കൂടി അവസാനിച്ച സംരംഭമല്ല,
അതിന്നും തുടർന്നു പോരുന്ന സമരമാണ്.

ആ സമരത്തിൽ നാം ബഹുദൂരം മുന്നേറിയിരിക്കുന്നു എന്നതാണ് സ്വയം "ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് ഭരണാധികാരി" എന്ന് വിശേഷിപ്പിച്ച ആദ്യ പ്രധാനമന്ത്രിയിൽ നിന്ന് "ഞാനൊരു ഹിന്ദുവാണ്. ഞാനൊരു ദേശീയവാദിയുമാണ്. അതിനാൽ നിങ്ങളെന്നെയൊരു ഹിന്ദു ദേശീയവാദി എന്ന് വിളിച്ചാലും എനിക്കതിലൊരു വിരോധവുമില്ല" എന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച പതിനാലാം പ്രധാനമന്ത്രിയിലേക്ക് നാം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നത് വ്യക്തമാക്കുന്നത്.
ജ്യോതിർലിംഗ പ്രതിഷ്ഠക്ക് പുറപ്പെടാൻ ഒരുങ്ങിയ രാഷ്ട്രപതിയെ തടയുമ്പോൾ നെഹ്‌റു ഇരുന്ന അതേ കസേരയുടെ ഇന്നത്തെ അവകാശി മഹാശിവരാത്രി നാളിൽ കോയമ്പത്തൂരിൽ നിന്ന് മഹാദേവ മാഹാത്മ്യം ലോകത്തോട് വിളിച്ചു പറയുന്നത് അതേ മുന്നേറ്റത്തിന്റെ ഭാഗമാണ്.

തന്റെ പ്രാണ പ്രതിഷ്ഠക്ക് പോലും തടസ്സമായി നിന്ന ഇവിടുത്തെ കപട മതേതരത്വത്തോടുള്ള സോമനാഥന്റെ മധുര പ്രതികാരം, രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി ലോകത്തിന് സമർപ്പിച്ച ആദിയോഗി യായി തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ നമ്മളോരോരുത്തരും മനസ്സ് നിറഞ്ഞു ചിരിക്കുക തന്നെയാണ് വേണ്ടത്.

എന്തെന്നാൽ, സ്വാതന്ത്ര്യം എന്നതിന്റെ ശരിയായ അർത്ഥത്തിലേക്ക് ഈ നാട് ഉറച്ച കാൽവെയ്പ്പു കളോടെ നടന്നടുക്കുന്ന തിന്റെ നേർചിത്രം കൂടിയാണിത്.

Friday, 3 March 2017

ഗംഭീരമായ വരികൾ

(എഴുതിയത് ആരെന്നറിയില്ല ,
ഗംഭീരമായ വരികൾ)

ഒരു ജന്മം
കരിങ്കാക്കയായ്‌ പറക്കണം,
കയ്യടി വാങ്ങണം,
ബലിച്ചോർ തിന്നണം,
കൂടിനു കാവലിരിക്കണം,
കള്ളക്കുയിലിന്റെ കരണത്തടിക്കണം.

ഒരു ജന്മം
സൗമ്യയായ്‌ ജനിക്കണം,
ആയുധം കരുതണം,
ഗോവിന്ദചാമിയെ കാണണം,
സൗമ്യത വെടിഞ്ഞൊരു രുദ്രയായ്‌ മാറണം,
അവനെ കൊല്ലണം.

പിന്നൊരു ജന്മം
പലസ്തീൻ ബാലനായി തീരണം,
ഒരു കവണ വാങ്ങണം,
ഇസ്രയേൽ ടാങ്കിനെ‌ കല്ലെറിയണം,
തലയുയർത്തി നിൽക്കണം,
വെടിയേറ്റ്‌  വാങ്ങണം,
ഗാസയിൽ എൻ ചോര വീഴണം.

ഇനിയൊരു ജന്മം
പള്ളിക്കൂട മുറ്റത്തെ മാവായി വളരണം,
തണലൊരുക്കണം,
കലപില കേൾക്കണം,
കല്ലേറു കൊള്ളണം,
കനിയൊന്നു കനിയണം,
വെട്ടേറ്റ്‌ മറിയണം.

അവസാന ജന്മം
വീണ്ടും ഞാൻ തന്നെയാവണം,
അച്ഛന്റെ കൂടെ ഉത്സവം കാണണം,
തെറ്റ്‌ തിരുത്തണം,
ചിലരോട്‌ മാപ്പ്‌ ചോദിക്കണം,‌
പറയാൻ മറന്ന പ്രണയം പറയണം,
മരിക്കണം.
=============

അല്ല മൊതലാളി, അപ്പോ ഈ ജന്മം..?

ഓഹ്‌..റിസ്ക്‌ എടുക്കാൻ മേലാടാ ഉവേ..

നല്ലൊരു ജോലി ഒപ്പിക്കണം,
ഒരു പെണ്ണ് കെട്ടണം,
ഒരു വീട്‌ പണിയണം,
സുഖമായി ജീവിക്കണം,
ഇടക്ക്‌ ഇങ്ങനെ
ചുമ്മാ ഡയലോഗടിക്കണം!!!
😂😝

അദ്‌ഭുത ഇന്ത്യ

അദ്‌ഭുത ഇന്ത്യ


@  ഇന്ത്യയിൽ, പെൺകുട്ടികളെ പഠിപ്പിക്കാൻ പത്തു കാശ് ചെലവാക്കില്ല , കെട്ടിച്ചു വിടാൻ എത്ര വേണമെങ്കിലും ഇറക്കും .


@  ഇന്ത്യയിൽ, പോലീസുകാരനെ കണ്ടാൽ പേടിയാണ്, സുരക്ഷിതത്വമല്ല തോന്നുക .


@  ഇന്ത്യയിൽ, സ്ത്രീധനമെന്ന സാമൂഹിക തിന്മയെപ്പറ്റി 1500 വാക്കുകളിൽ ഘോരഘോരമെഴുതി I A S വാങ്ങുന്നവർ അടുത്ത കൊല്ലം പത്രപ്പരസ്യമിടും , ഒരു കോടിയെങ്കിലും സ്ത്രീധനം കിട്ടാൻ .


@  ഇന്ത്യക്കാർ വളരെ ലജ്ജാശീലരും മിതഭാഷികളും സംരക്ഷിതരുമാണ് . പക്ഷെ , എണ്ണത്തിൽ 121 കോടി ആയി എന്ന് മാത്രം .


@  ഇന്ത്യയിൽ , വരവീഴാത്ത ഗൊറില്ല ഗ്ലാസ്സുള്ള സ്മാർട് ഫോണിലും സ്‌ക്രീൻ ഗാർഡ് ഒട്ടിയ്ക്കും . പക്ഷെ , തലയിൽ ഹെൽമെറ്റ് വയ്ക്കില്ല .

@  ഇന്ത്യയിൽ, പേരിനെക്കാൾ പ്രധാനം പേരിനൊപ്പം വരുന്ന ജാതിയാണ് .


@  ഇന്ത്യയിൽ, എല്ലാർക്കും തിരക്കാണ് . ആരും സമയത്തിന് എത്തുകയും ഇല്ല .


@  ഇന്ത്യയിൽ , മോശം സിനിമകൾ കളക്ഷൻ റിക്കാർഡുകൾ ഭേദിയ്ക്കും .


@  ഇന്ത്യയിൽ , മേരി കോം ആയി അഭിനയിച്ച പ്രിയങ്ക ചോപ്രയ്ക്ക് മേരി കോം ജീവിതകാലം മുഴുവൻ സമ്പാദിച്ചതിനെക്കാളും പ്രതിഫലം കിട്ടും .


@  ഇന്ത്യയിൽ, അപരിചിതരോട് സംസാരിയ്ക്കുന്നതു പോലും അപകടകരമാണ് . പക്ഷെ , അപരിചിതനെ / യെ കല്യാണം കഴിയ്ക്കും .


@  ഇന്ത്യയിൽ, ഗീതയ്ക്കും , ഖുർആനും വേണ്ടി തമ്മിലടിച്ചു ചാവും . പക്ഷെ , ജീവിതത്തിൽ ഒരിക്കലും അത് വായിച്ചു നോക്കില്ല .


@  ഇന്ത്യയിൽ , കാലിൽ ഇടുന്ന ചെരുപ്പ് എയർ കണ്ടീഷൻ ഷോറൂമിൽ വിൽക്കും, ഭക്ഷ്യ പദാർത്ഥങ്ങൾ റോഡരികിലെ ഓടയുടെ മുകളിലും.


@  ഇന്ത്യയിൽ ,
ദാര്യദ്ര്യത്തിൽ നിന്നും എന്നെ കാക്കണേ എന്നുപ്രാർത്ഥിക്കുകയും,
എന്നാൽ റേഷൻകാർഡ് ദാര്യദ്യ്രത്തിലാക്കാൻ നെട്ടോട്ടമോടുകയും ചെയ്യുന്നു .

ഈ ജനതയെ എന്തു
 ചെയ്യണം .... 🤔🤔🤔

പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും

🕉പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും🌏


പണ്ടു കേരളചക്രവർത്തികളായി വാണിരുന്ന പെരുമാക്കന്മാരിൽ ഒരാളെ 'പള്ളിവാണപ്പെരുമാൾ' എന്നാണു പറഞ്ഞുവന്നിരുന്നത്. ഇദ്ദേഹം ജന്മനാ ഒരു ഹിന്ദുവായിരുന്നുവെങ്കിലും മനസ്ഥൈര്യം കുറഞ്ഞ ആളായിരുന്നതിനാൽ ചിലരുടെ ഉപദേശം നിമിത്തം പിന്നീട് ബുദ്ധമതക്കാരനായിത്തീർന്നു. ഈ പെരുമാൾ കേരളത്തിൽ പല സ്ഥലങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ തിരുവിതാംകൂറിലും അദ്ദേഹം ചില സ്ഥലങ്ങളിൽ നിവസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. എന്നു മാത്രമല്ല, അതിലേക്കു ചില ലക്ഷ്യങ്ങൾ ഇന്നും കാ‌ൺമാനുമുണ്ട്. ഇദ്ദേഹം തിരുവിതാംകൂറിൽ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പ്രധാനമായിട്ടുള്ളത് കോട്ടയം താലൂക്കിൽ ചേർന്ന 'കിളിരൂർ' എന്ന ദേശമാണ്. അവിടെ അദ്ദേഹം വിഹാരാകൃതിയിൽ ഒരു ദേവാലയം പണികഴിപ്പിക്കുകയും അതിൽ ബുദ്ധദേവനെ പ്രതിഷ്ഠിപ്പിക്കുകയും ചെയ്തതു. ആ ദേവീവിഗ്രഹം ബുദ്ധമുനി ബ്രഹ്മധ്യാനം ചെയ്തുകൊണ്ടു യോഗമുദ്രയോടുകൂടി അശ്വത്ഥമൂലകത്തിങ്കൽ സ്ഥിതി ചെയ്യുന്ന വിധത്തിലുള്ളതാണ്. മടിവരെ നീണ്ട താടിമീശയോടുകൂടിയ ആ ബിംബം കണ്ടാൽ അത് ഒരു മുനിയുടേതാണെന്ന് ആർക്കും മനസ്സിലാകും. ത്രിപുരന്മാരെ പാഷണ്ഡന്മാരാക്കിത്തീർക്കാനായിട്ട് ബുദ്ധമുനിയായിത്തീർന്നത് സാക്ഷാൽ മഹാവിഷ്ണു തന്നെയാണല്ലോ. അതു വിചാരിച്ചിട്ടല്ലെങ്കിലും അദ്ദേഹം ആ ദേവനെ ഭക്തിപൂർവ്വം സേവിക്കുകയും ബുദ്ധമതപ്രചാരത്തിനായി വളരെ പരിശ്രമിക്കുകയും ചെയ്തുകൊണ്ടാണ് അവിടെ താമസിച്ചിരുന്നത്. അതിനാൽ മലയാള ബ്രാഹ്മണർക്ക് അദ്ദേഹത്തോട് ഒട്ടും രസമില്ലായിരുന്നു. മലയാളബ്രാഹ്മണരിൽ ചിലരെയെങ്കിലും കിളിരൂർ ദേശത്തു സ്ഥിരതാമസക്കാരാക്കണമെന്നു വിചാരിച്ച് ആ പെരുമാൾ വളരെ ശ്രമിച്ചു. അവർക്ക് താമസിക്കുന്നതിനു ഗൃഹങ്ങളും നിത്യവൃത്തിക്ക് വേണ്ടുന്ന വസ്തുവകകളും ദാനമായി കൊടുക്കാമെന്നുകൂടി പറഞ്ഞു നോക്കി. എങ്കിലും ബ്രാഹ്മണരാരും അതിനു വഴിപ്പെട്ടില്ല. ബുദ്ധദേവാലയത്തിലെ ശാന്തി തന്നെ വളരെ നിർബന്ധിച്ചിട്ടാണ് മലയാള ബ്രാഹ്മണർ നടത്തിയിരുന്നത്. ശാന്തി കഴിഞ്ഞാൽ അവർ പോയി കുളിച്ചിട്ടേ ഭക്ഷണം കഴിച്ചിരുന്നുള്ളു. കിളിരൂ‌ർ ദേശതത്തുവച്ച് വെള്ളം കുടിക്കുകപോലും ചെയ്യുകയില്ലെന്നായിരുന്നു മലയാളബ്രാഹമണരുടെ നിശ്ചയം. എങ്കിലും ആ പെരുമാൾ ചതുരുപായങ്ങളും പ്രയോഗിച്ച് ആ ദേശവാസികളായ നായന്മാരിലും മറ്റൂം പലരേയും ബുദ്ധമതാവലംബികളാക്കിത്തീർത്തീർത്തു. നാടുവാഴിയായിരുന്ന പെരുമാൾക്ക് ശിക്ഷാരക്ഷകൾക്കുള്ള അധികാരമുണ്ടായിരുന്നുവല്ലോ. അതിനാൽ അദ്ദേഹത്തെ ഭയപ്പെട്ടുകൂടിയായിരൂന്നു ജനങ്ങൾ അദ്ദേഹത്തിന്റെ മതത്തിൽ ചേർന്നത്.

ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ മക്കത്തുനിന്ന് ചില മുഹമ്മദീയർ കച്ചവടത്തിനും മറ്റൂമായി കേരളത്തിൽ വന്നു ചേർന്നു. അക്കൂട്ടത്തിൽ അവരുടെ ചില കുലാചാര്യന്മാരും(തങ്ങൾ മുതലായവരും) മറ്റും കൂടെ ഉണ്ടായിരുന്നു. അവരിൽ ചിലർ കിളിരൂ‌ർ ചെന്നു ചില കാഴ്ചകളും മറ്റൂം വെച്ചു പെരുമാളെ കാണുകയും ആ ദേശത്തുതന്നെ താമസമുറപ്പിച്ചുകൊണ്ടു പെരുമാളുടെ അനുവാദപ്രകാരം അവിടെയൊരു പള്ളി പണിയിക്കുകയും ചെയ്തു. പിന്നെ ആ മുഹമ്മദീയാചാര്യന്മാർ ദിവസംതോറും പതിവായി ചെന്നു പെരുമാളെക്കാണുകയും അവരുടെ മതത്തിനുള്ള മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ പെരുമാൾക്ക് ബുദ്ധമതത്തെക്കാൾ നല്ലതു മുഹമ്മദുമതമാണെന്ന് തോന്നുത്തുടങ്ങി. കിം ബഹുനാ? പിന്നെ അധികം താമസിയാതെതന്നെ അദ്ദേഹം ബുദ്ധമതമുപേക്ഷിച്ച് മുഹമ്മദുമതത്തിൽ ചേർന്നു. എന്നു മാത്രമല്ല, അദ്ദേഹം ആ മതത്തിലുള്ള ഗ്രന്ഥങ്ങളെല്ലാം പഠിച്ച് കാലക്രമേണ അവരുടെ കൂട്ടത്തിൽഒരു പ്രമാണിയും ആചാര്യനും ഉപദേഷ്ഠാവുമായിത്തീരുകയും ചെയ്തു. തദനന്തരം അദ്ദേഹത്തിന്റെ സ്ഥിരതാമസം കുറച്ചു കാലത്തേക്ക് പള്ളിയിൽ തന്നെയായിരുന്നു. തന്നിമിത്തം അദ്ദേഹത്തെ ജനങ്ങൾ 'പള്ളിയിൽ വാണ പെരുമാൾ' എന്നും 'പള്ളിബാണ പെരുമാൾ' എന്നും പറഞ്ഞുതുടങ്ങി. അതു ലോപിച്ച് ചിലർ 'വാണപ്പെരുമാൾ' എന്നും 'ബാണപ്പെരുമാൾ' എന്നും പറഞ്ഞു തുടങ്ങി. അദ്ദേഹം മുഹമ്മദീയനായിത്തീർന്നതിന്റെ ശേഷം ഒരിക്കൽ മക്കത്തുപോയിരുന്നു. അതിനാൽ അദ്ദേഹത്തെ ചിലർ 'മക്കത്തുപോയ പെരുമാൾ' എന്നും പറയാറുണ്ടായിരുന്നു.

ഈ പെരുമാൾ ബുദ്ധമതക്കാരനായിരുന്ന കാലത്തു തന്നെ കിളിരൂർ ദേശക്കാരായ രണ്ടു നായന്മാർ അദ്ദേഹത്തിന്റെ സേവകന്മാരായിത്തീർന്നു. അവർക്കു പെരുമാൾ അനേകംവസ്തുക്കൾ പേരിൽ പതിച്ചുകൊടുത്തതുകൂടാതെ ഒരാൾക്കു 'കയ്മൾ' എന്നും മറ്റേയാൾക്ക് 'മേനോൻ' എന്നും സ്ഥാനപ്പേരുകളും കൽപ്പിച്ചുകൊടുത്തു. പെരുമാൾ പള്ളിയിൽ താമസമായതിന്റെ ശേഷം മേനവനു പള്ളിയിലെ കണക്കെഴുത്തുദ്യോഗവും കൊടുത്തു. അതിനാൽ ആ മനുഷ്യനെ എല്ലാവരും 'പള്ളിയിൽ മേനോൻ' എന്നുപറഞ്ഞു തുടങ്ങുകയും ആ പേരു കാലക്രമേണ സ്ഥിരപ്പെടുകയും ചെയ്തു. പെരുമാളുടെ സേവകന്മാരായിരുന്ന നായന്മാരുടെ വംശപരമ്പരയിലുൾപ്പെട്ട രണ്ടു വീട്ടുകാർ കിളിരൂർ ദേശത്തുണ്ട്. അവരെ ഇപ്പോൾ 'വെട്ടിക്കുളങ്ങര കൈയ്‌മൾ' എന്നും 'പള്ളിയിൽ മേനോൻ' എന്നുംപറഞ്ഞുവരുന്നു. അവരുടെ വസ്തുക്കൾ കാലക്രമേണ അന്യാധീനപ്പെട്ടുപോയെങ്കിലും അവർക്ക് ഇപ്പോഴും നിത്യവൃത്തിക്കു വലിയ കഷ്ടപ്പാടൊന്നുമില്ല. ആ ദേശത്തേക്ക് ഇപ്പോഴും പ്രധാനന്മാരായിരിക്കുന്നതും അവർതന്നെയാണ്.

മുഹമ്മദീയമതം സ്വീകരിച്ചുവെങ്കിലും പെരുമാൾക്ക് താൻ വളരെക്കാലം സേവിച്ചുകൊണ്ടിരുന്ന ബുദ്ധദേവനെക്കുറിച്ചുള്ള ഭക്തി മനസ്സിൽനിന്നും നിശ്ശേഷം വിട്ടുപോയില്ല. അതിനാൽ അദ്ദേഹം പള്ളിയിൽ താമസിച്ചിരുന്ന കാലത്തും മിക്ക ദിവസങ്ങളിലും തന്നാൽ സ്ഥാപിതമായ ബുദ്ധദേവാലയത്തിച്ചെന്നു വന്ദിക്കാറുണ്ടായിരുന്നു. അതു മുഹമ്മദീയർക്ക് സമ്മതമാകുന്നില്ലെന്നറിയുകയാൽ അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചിരുന്നത് മുഹമ്മദ്നബിയുടെ വിഗ്രഹമാണെന്നു പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. അതിനാൽ ആ ദേശത്തു താമസിച്ചിരുന്ന മുഹമ്മദീയരും അവിടെച്ചെന്നു മുട്ടുകുത്തി നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും മറ്റും ചെയ്തുതുടങ്ങി. ആ പെരുമാളുടെ കാലം കഴിഞ്ഞിട്ടും ആ ദേശക്കാരായ മുഹമ്മദീയർ അപ്രകാരം ചെയ്തുകൊണ്ടിരുന്നു. അവർ അവിടെച്ചെന്നു മുട്ടുകുത്തുകയും നമസ്കരിക്കുകയും ചെയ്യാതെയായിട്ട് ഇപ്പോൾ ഒരിരുപത്തഞ്ചുകൊല്ലത്തിലധികം കാലമായിട്ടില്ല.

ഈ പള്ളിയിൽ വാണ പെരുമാളുടെ അവസാനം ഏതുപ്രകാരമായിരുന്നുവെന്ന് ഇപ്പോഴും തീർച്ചപ്പെടാതെയാണിരിക്കുന്നത്. എല്ലാവരും മുഹമ്മദീയമതത്തിൽ ചേരണമെന്നുള്ള അദ്ദേഹത്തിന്റെ നിർബന്ധം ദുസ്സഹമായിത്തീരുകയാൽ ഇതര മതക്കാരായ ചിലർ കൂടി അദ്ദേഹത്തെ തല്ലിക്കൊന്നു കുഴിച്ചുമൂടുകയോ വെള്ളത്തിൽ കെട്ടിത്താഴ്ത്തുകയോ ചെയ്തതതാണെന്ന് ചിലർ പറയുന്നു. മറ്റൂ ചിലരുടെ അഭിപ്രായം ഹിന്ദുക്കളുടെ ഉപദ്രവം കലശലായിതീരുകയാൽ കേരളവാസം അവമാനകരമെന്ന് തോന്നി അദ്ദേഹം ചില മുഹമ്മദീയരുടെ സഹായത്തോടുകൂടി മക്കത്തേക്ക് പൊയ്ക്കളഞ്ഞതാണെന്ന്. അദ്ദേഹം ഉടലോടെ സ്വർഗ്ഗാരോഹണം ചെയ്തതാണെന്ന് വേറെ ചിലർ പറയുന്നു. ഈഓ അഭിപ്രായങ്ങളിൽ വാസ്തവമായിട്ടുള്ളത് ഏതെന്ന് തീർച്ചപ്പെടുത്താൻ മാർഗ്ഗമൊന്നും കാണുന്നില്ല. തലേദിവസം നേരം വെളുത്തപ്പോഴേക്കും എങ്ങനെയോ അദൃശ്യനായിത്തീരുകയായിരുന്നു എന്നുള്ള സംഗതി എല്ലാവരും സമ്മതിക്കുന്നതാണ്.

ഈ പെരുമാൾ അദൃശ്യനായിത്തീർന്നതിന്റെ ശേഷവും കിളിരൂർ ദേശക്കാർ അവരുടെ ദേശപരദേവതയായി ആചരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ബുദ്ധദേവനെത്തന്നെയാണ്. അവർ അങ്ങനെ ചെയ്തുകൊണ്ടിരുന്നത് ആ ദേശത്ത് വേറെ ക്ഷേത്രമൊന്നും ഇല്ലായിരുന്നതുകൊണ്ടും ഒരു സമയം പെരുമാൾ മടങ്ങിവന്നെനിലോ എന്നുള്ള വിചാരം നിമിത്തവുമായിരിക്കാം.

ഈ പെരുമാൾ ബുദ്ധമതം സ്വീകരിച്ചതിന്റെ ശേഷം കുറച്ചുകാലം ചങ്ങനാശ്ശേരി താലൂക്കിൽ 'നീലമ്പേരൂർ' എന്ന ദേശത്തുംപോയി താമസിക്കുകയും അവിടെയും ഒരു ബുദ്ധമതദേവാലയം സ്ഥാപിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തോടുകൂടി പള്ളിയിൽ മേനവന്മാരിലൊരാളും(സേവകനായിരുന്ന ആൾ തന്നെ) അവിടെ പോയി താമസിച്ചിരുന്നു. അതിനാൽ മേനവന് ആ ദേശത്തും പല പുരയിടങ്ങളും ഏതാനും പുഞ്ചനിലവും സമ്പാദിക്കാൻ സാധിച്ചു. ആ വക വസ്തുക്കൾ അദ്ദേഹത്തിന്റെ അനന്തരജാതന്മാർ പലപ്പോഴായി കുറേശ്ശെക്കുറേശ്ശേ വിറ്റൂ വില വാങ്ങി. മുഴുവനും വിറ്റു തീർന്നിട്ടു പത്തു കൊല്ലത്തിലധികം കാലമായിട്ടില്ല.

പെരുമാക്കന്മാരുടെ കാലശേഷം കേരളത്തെ പല ഭാഗങ്ങളായി വിഭജിച്ചു രാജാക്കന്മാരാണല്ലോ ഭരിച്ചിരുന്നത്. അപ്പോൾ കിളിരൂർ ദേശം തെക്കുംകൂർ രാജ്യത്തുൾപ്പെട്ടതായിരുന്നു. ഇല്ലിക്കൽ കൊടുമുടിക്കു പടിഞ്ഞാറും കുമരകം കായലിനു കിഴക്കും കൈപ്പട്ടൂരിനു വടക്കും കാണക്കാലിക്കു തെക്കുമുള്ള പ്രദേശങ്ങളെല്ലാം തെക്കുംകൂറിലുൾപ്പെട്ടവയായിരുന്നല്ലോ.

തെക്കുംകൂർ രാജാവ് തന്റെ രാജ്യത്തുള്ള ഓരോ ദേശങ്ങളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്ക് കുറുപ്പെന്നും പണിക്കരെന്നും മറ്റൂം ചില സ്ഥാനങ്ങൾ കൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതാണെന്നും അവർ ഓരോ കളരിയുണ്ടാക്കി പുരുഷന്മാരെയെല്ലാം ആയോധനവിദ്യ അഭ്യസിപ്പിച്ചുകൊള്ളണമെന്നു ചട്ടം കെട്ടുകയും ചെയ്തിരുന്നു. അങ്ങനെ യുദ്ധമഭ്യസ്സിപ്പിക്കുന്നവരെ ആണ്ടുതോറും പൂജയെടുപ്പിനുള്ള വിദ്യാരംഭം കഴിഞ്ഞിട്ടു രാജാവ് നിശ്ചയിച്ചു പ്രസിദ്ധപ്പെടുത്തുന്നതായ ഒരു ദിവസം പരീക്ഷിച്ചുനോക്കുകയും പരീക്ഷയിൽ ജയിക്കുന്നവർക്ക് യഥായോഗ്യം സമ്മാനങ്ങളൂം പട്ടാളത്തിൽ ഉദ്യോഗങ്ങളും കൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതാണെന്നും രാജാവ് നിശ്ചയിക്കുകയും അങ്ങനെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. പാക്കിൽ ശാസ്താവിന്റെ ക്ഷേത്രമതിൽക്കു കിഴക്കുവശത്തായിട്ട് ഇതിലേക്ക് പ്രത്യേകം തയ്യാർ ചെയ്യിച്ചിരുന്ന സ്ഥലത്തുവച്ചായിരുന്നു ആണ്ടു തോറും യുദ്ധപരീക്ഷ നടത്തിയിരുന്നത്. ആ സ്ഥലത്തിനു 'പടനിലം' എന്നു പേരും കൽപ്പിച്ചിരുന്നു. ഇപ്പോൾ അവിടെ യുദ്ധപരീക്ഷയും മറ്റുമില്ലെങ്കിലും ആ സ്ഥലത്തിന് ഇങ്ങനെ തന്നെയാണ് ഇപ്പോഴും ജനങ്ങൾ പേരു പറഞ്ഞുവരുന്നത്. പരീക്ഷാദിവസം രാവിലെ ആശാന്മാരെല്ലാം ശിഷ്യന്മാരോടുകൂടി പാക്കിലെത്തി കുളികഴിച്ചു ശാസ്താവിനെ വന്ദിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടു പടനിലത്തു ചെന്നുചേർന്നുകൊള്ളണമെന്നാണ് കൽപന. അഭ്യസ്തവിദ്യന്മാരായ ഓരോദേശക്കാരെയും തെക്കും വടക്കുമായി പ്രത്യേകം പ്രത്യേകം തിരിച്ചുനിർത്തിയാണ് പരീക്ഷ നടത്തുന്നത്. ആ സമയം രാജാവും അവിടെ എഴുന്നള്ളിയിരിക്കും. പരീക്ഷയെന്നാൽ ഓരോ ദേശക്കാരും എതിരാളികളായി നിൽക്കുന്ന മറ്റോരോ ദേശക്കാരോടും നേരിട്ടു യുദ്ധം ചെയ്യുകയാണ്. ഈ യുദ്ധത്തിന് അക്കാലത്ത് 'പാക്കിൽപ്പട' എന്നാണു പേരു പറഞ്ഞു വന്നിരുന്നത്. ഇങ്ങനെ നടത്തിയ പരീക്ഷയിൽ ഒരു കൊല്ലം കിളിരൂർ ദേശക്കാർ ജയിച്ചു. ഉടനെ രാജാവ് വിജയികളായവർക്കു ചില സമ്മാനങ്ങൾകൽപ്പിച്ചുകൊടുക്കുകയുംഅവരെ പട്ടാളത്തിൽ ചില ഉയർന്ന ഉദ്യോഗങ്ങൾ കൽപ്പിച്ചു നിയമിക്കുകയും ചെയ്തു. ഉടനെ തോറ്റ ദേശക്കാർ മാറിനിന്നുകൊണ്ട്, "കിളിരൂർക്കാർ ജയിക്കുകയും അവർക്ക് സമ്മാനങ്ങളും ഉദ്യോഗങ്ങളും കിട്ടുകയും ചെയ്തുവെങ്കിലും അവർ ബൗദ്ധന്മാരാണല്ലോ" എന്നു പറഞ്ഞു. അവർ ഇതു പറഞ്ഞത് രാജാവ് കേൾക്കാതെ പതുക്കെയായിരുന്നു എങ്കിലും കിളിരൂർക്കാരിൽ ചിലർ ഇതുകേട്ട് തങ്ങൾ ബുദ്ധദേവനെ വന്ദിക്കുന്നതുകൊണ്ടാണല്ലോ ഇവർ തങ്ങളെ നിന്ദിച്ചത് എന്നു വിചാരിച്ചു കിളിരൂർ ദേശക്കാർക്കു സഹിക്കവയ്യാത്ത ലജ്ജയും വ്യസനവുമുണ്ടായി. അവർ സ്വദേശത്തു മടങ്ങിയെത്തിയതിന്റെ ശേഷം എല്ലാവരും കൂടിയാലോചിച്ച് അവമാനപരിഹാരാർത്ഥം സ്വദേശത്തു വേറെ ഒരു ക്ഷേത്രം പണിയിച്ചു ശാസ്താവിനെ പ്രതിഷ്ഠിക്കണമെണ്ണു നിശ്ചയിച്ചു. എങ്കിലും അതിനായി പണിയിച്ച് വലിയ ക്ഷേത്രത്തിൽ ഭഗവതിയെ(കാർത്ത്യായനിയെ)യും ഒരു ശ്രീകോവിൽ മാത്രം പണിയിച്ച് ശാസ്താവിനെയും പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. (ഈ ക്ഷേത്രങ്ങളുടെ പണിയെയും പ്രതിഷ്ഠകളെയും സംബന്ധിച്ച് ഐതിഹ്യമാലയുടെ മൂന്നാംഭാഗത്തിൽ സവിസ്തരം പ്രസ്താവിച്ചിട്ടുള്ളതിനാൽ ഇവിടെ അധികം വിവരിക്കുന്നില്ല.)

ആ ദേശക്കാർ ആ ഭഗവതിയേയും ശാസ്താവിനെയും വന്ദിക്കുകയും സേവിക്കുകയും ചെയ്തുതുടങ്ങിയപ്പോൾ അവർക്കു മുൻപുണ്ടായിരുന്ന ആക്ഷേപം ജനങ്ങളുടെയിടയിൽ വിസ്മൃതാഭിപ്രായമായിത്തീർന്നു. അക്കാലം മുതൽ ഭഗവതിക്ഷേത്രത്തിലെ ശാന്തിക്കാരൻ തന്നെയാണ് ശാസ്താവിന്റെയും ബുദ്ധദേവന്റെയും പൂജ നടത്തിപ്പോരുന്നത്. ഇപ്പോൾ ആ ഭഗവതിക്ഷേത്രത്തിൽ മലയാളബ്രാഹ്മണർ സാധാരണമായി ഭക്ഷണം കഴിക്കാറുണ്ട്. ബൂദ്ധദേവനു പൂജ കഴിച്ചാൽ കുളിച്ചിട്ടേ ഊണു കഴിക്കാവൂ എന്നുള്ള നിർബ്ബന്ധവും ഇപ്പോൾ ഏകദേശം അസ്തപ്രായമായിരിക്കുന്നു. പരിഷ്കാരം വർദ്ധിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നത്. അതിനാൽ ആ ദേശത്തു ഗൃഹമുണ്ടാക്കി കുടുംബസമേതം താമസിക്കുന്നതിനും കാലക്രമേണ മലയാളബ്രാഹ്മണർക്കു മനസ്സു വന്നേക്കാം. ഇപ്പോൾ അതിന് അവരിലാർക്കും സമ്മതിമില്ലാതെയാണിരിക്കുന്നത്. സ്വാമിയാർ ഇപ്പോഴും ആ ദേശത്തു കയറുകപോളും ചെയ്യാറില്ല. നീലമ്പേരുർ ദേശത്തിന്റെ സ്ഥിതി ഇപ്പോഴും ഇപ്രകാരം തന്നെയാണിരിക്കുന്നത്